Sunday, April 11, 2010

ഞാന്‍

റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ടു വര്‍ഷം മാത്രം.കോലായിലെ ചാരുപടിമേലിരുന്നു കുട്ടികളുടെ ഉത്തരക്കടലാസ് നോക്കുമ്പോള്‍ അവരോര്‍ത്തു.ഇക്കാലത്തിനിടയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു.നര,ചുളിവുകള്‍,ശരീരത്തിന്റെ തന്നെ ഭാഗമായി മാറിയ കണ്ണട.സംസാരത്തിലും ചിരിയിലുമുള്ള കൃത്രിമത്വം.ഇതിനിടയില്‍ അലിഞ്ഞലിഞ്ഞില്ലാതായിപ്പോയ 'ഞാന്‍'.മലയാളം അധ്യാപികയാണ്.വര്‍ഷങ്ങളോളം ഒരേ പാഠപുസ്തകം പഠിപ്പിച്ചു വൃത്തവും അലങ്കാരവും അരച്ച് കലക്കിക്കൊടുത്തു.ഈയിടെ പുസ്തകങ്ങള്‍ മാറി.പഠിപ്പിക്കുന്ന രീതി മാറി;കുട്ടികളും മാറി.വീട്ടിലാണെങ്കില്‍ മക്കള്‍ വളര്‍ന്നു..അവരുടെ കല്യാണം കഴിഞ്ഞു.കുട്ടികളായി..വീണ്ടും താനും ഭര്‍ത്താവും മാത്രം.മനസ്സ് മരവിച്ചു പോയിരിക്കുന്നു.പുതിയ കാര്യങ്ങള്‍ ആലോചിക്കാന്‍ മടിയാണ്.പഴമയിലിരുന്നു പുതുമയെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു മനസ്സ്. മാറ്റങ്ങളെ ഭയമാണ്.എന്തിനു വിവാഹത്തിന് മുമ്പുള്ള തന്നെ കുറിച്ചാലോചിക്കാന്‍ പോലും പേടിയാണ്.

                 'ബാലാമണി' ..തന്റെ കലാലയത്തിന്റെ ചുവരുകളില്‍ ഇടം പിടിച്ച പേരായിരുന്നു അത്.കോളേജ് ഇലക്ഷന് സ്ഥാനാര്‍ഥിയായിരുന്നു.കവിതകളെഴുതുന്ന,കഥയെഴുതുന്ന ,ഒരുപാട് വായിച്ചിരുന്ന..ഒരുപാട് സ്വപ്നം കാണുന്ന ഒരു കുട്ടി..  .അഞ്ചു വര്‍ഷത്തെ കോളേജ് ജീവതം..ചോര തിളയ്ക്കുന്ന പ്രായം..വിപ്ലവം..ഒരേ  വേവ് ലെങ്ങ്തിലുള്ള  ഒട്ടനവധി സുഹൃത്തുക്കള്‍.ക്ലാസ്സ്‌ കട്ട്‌ ചെയ്തു പുഴക്കരയില്‍ വെച്ചുള്ള സൌഹൃദക്കൂട്ടായ്മകള്‍..എന്തും ആരുടേയും മുഖത്ത് നോക്കി വെട്ടിത്തുറന്നു പറയുമായിരുന്നു അന്നത്തെ ബാലാമണി.ഒരു നായര്‍ കുടുംബത്തിലെ പല യാഥാസ്ഥിതിക നിയമങ്ങള്‍ക്കും അന്ത്യം കുറിക്കാന്‍ കാരണക്കാരിയായവള്‍.ഒരു പെണ്മുഖം കാണാത്ത ഉമ്മറം അവളുടെ മുഖം കണ്ടു.ആര്‍ത്തവസമയത്തെ  തൊട്ടുകൂടായ്മയുടെ നിയമങ്ങള്‍ ഓരോന്നായി അവള്‍ ധിക്കരിച്ചു.മാറ്റങ്ങള്‍ ഒരുപാടുണ്ടായി.അതിന്റെ ഭാഗമായി തന്റെ അമ്മമ്മ തന്നെ വിളക്കു തൊടുന്നതില്‍ നിന്നും വിലക്കിയ കാര്യവും അവളോര്‍ത്തു.

        വിവാഹപ്രായമായപ്പോള്‍ സ്വാഭാവികമായും കുറെ ആലോചനകള്‍ വന്നു.അങ്ങനെ ചന്ദ്രനുമായുള്ള വിവാഹം ഉറപ്പിച്ചു.പോലിസിലാണ് ജോലി.നായര്‍ കുടുംബം.ജാതകവും ചേരും.കൂടുതലെന്താണാലോചിക്കാനുള്ളത്..?കല്യാണം കഴിഞ്ഞു.ആദ്യത്തെ വീഴ്ച.ദാമ്പത്യ ജീവിതത്തിനു ഒഴിച്ച് കൂടാനാവാത്തതാണല്ലോ വിട്ടുവീഴ്ചകള്‍..പുതിയ ശീലങ്ങള്‍..പുതിയ പെരുമാറ്റം..അവര്‍ക്കിടയില്‍ ഒറ്റ അഭിപ്രായം മാത്രമേ ഉള്ളൂ..അത് മിക്കപ്പോഴും അയാളുടെതായി.പരാതികളില്ല..ജോലി കിട്ടിയപ്പോഴും അന്നത്തെ രീതിയനുസരിച്ച് ശമ്പളം അയാള്‍ക്ക് സമര്‍പ്പിച്ചു..വീട്ടിലേക്കു പോകാന്‍ ലീവ് ചോദിച്ചാല്‍ ചിലപ്പോള്‍ അനുവദിച്ചു കിട്ടിയേക്കും.സ്കൂളില്‍ ഒരുദ്യോഗം.വീട്ടില്‍ വേറൊരുദ്യോഗം.അത് അവളുടെ കടമയായിരുന്നു..അയാള്‍ ചെയ്യുന്നത് മിക്കവാറും സഹായവും.വീട്ടുസാധനങ്ങള്‍ വാങ്ങിക്കുക,ഭാര്യയെ സ്കൂളില്‍ കൊണ്ടുചെന്നാക്കുക തുടങ്ങിയ കാര്യങ്ങള്‍ അയാളും ചെയ്തുപോന്നു.പുറമേ സമൂഹത്തിന്റെ മുന്നില്‍ മാതൃകാ ദമ്പതികള്‍.മക്കളുടെ കല്യാണം കൂടി കഴിഞ്ഞപ്പോള്‍ നിശബ്ദതയാണ് അവരുടെ ഇടയില്‍.രണ്ടു ലോകങ്ങളില്‍ ജീവിക്കുന്ന രണ്ടു മനുഷ്യര്‍.ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തരരേഖകള്‍.അവരുടെ അനിയത്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'അവാര്‍ഡ്‌ ഫിലിം'.


എന്തിനാണ് ഇപ്പൊ പഴയതൊക്കെ ചിക്കിച്ചികയുന്നത്‌?അപ്പുറത്തെ വീട്ടില്‍ താമസിക്കാന്‍ വന്ന കുട്ടി..അവളുടെ സംസാരം എന്തോ തന്നെ തന്നെ ഓര്‍മ്മിപ്പിക്കുന്നു.തന്റെ അധ:പതനം."ഇതൊക്കെ ഞാനും കുറെ കണ്ടതാ മോളെ..ഇതിലും വല്യ കാര്യങ്ങള്‍..എന്നിട്ടിപ്പോ എന്തായി..?" എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുമ്പോഴും   അവസാനം അവള്‍ പറഞ്ഞത് അംഗീകരിക്കേണ്ടി വന്നു.ഒന്ന് മാത്രമേ പറയാന്‍ കഴിഞ്ഞുള്ളു..ഒരിക്കലും തന്നെ പോലെ ആവരുതെന്ന്.ഒരര്‍ത്ഥത്തില്‍ താന്‍ സ്വയം വഞ്ചിക്കുകയായിരുന്നു..അഥവാ അത്മഹത്യ..ജീവിക്കാന്‍ വേണ്ടി സ്വയം ചതിച്ചപ്പോള്‍ താന്‍ അന്നേ മരിച്ചു പോയി എന്നറിഞ്ഞില്ല.അല്ലെങ്കിലും തന്റെ മനസ്സിന്റെ സ്ഥാനത്ത് എന്നേ അയാളുടെ മനസ്സ് കുടിയേറിയിരിക്കുന്നു..ചുരുങ്ങിയ കാലം..എല്ലാവരെയും തൃപ്തിപ്പെടുത്തി മറ്റുള്ളവരുടെ ചട്ടക്കൂടുകളില്‍ തന്നെ തന്നെ ഒതുക്കി ജീവിച്ചു.."ഇനിയെന്നാണ് ഞാന്‍ ഞാനായി ജീവിക്കുക?"..ജീവിതത്തിന്റെ ഉത്തരക്കടലാസ്സു നോക്കുമ്പോ തനിക്കു കിട്ടുന്ന മാര്‍ക്ക്‌ എത്രയോ കുറവാണ്.. !

Wednesday, January 6, 2010

3-1-2010

ഒരു പുതുവര്‍ഷം തുടങ്ങിയിട്ട് ഞാന്‍ പുതിയ പ്രതിജ്ഞകളൊന്നുമെടുത്തില്ല.എങ്കിലും ഇന്നത്തെ ദിവസം ഞാനറിയാതെ തന്നെ എന്റെ മനസ്സ് പല പ്രതിജ്ഞകളുമെടുത്തു. വെറുതെയിരിക്കേണ്ട  എന്ന് കരുതി ഞായറാഴ്ച അച്ഛന്റെ കൂടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖല സമ്മേളനത്തിന് പോകാന്‍ തീരുമാനിച്ചു.ഒരു എല്‍.പി സ്കൂളില്‍ വച്ചായിരുന്നു സമ്മേളനം.എത്തിയപ്പോള്‍ തന്നെ അവിടുത്തെ സ്ഥിതി ശോചനീയമായിരുന്നു.ആളുകള്‍ നന്നേ കുറവ്.അതില്‍ അഞ്ചോ ആരോ സ്ത്രീകള്‍ മാത്രം.വീട്ടിലെ പണി തീര്‍ക്കാതെ വന്നതിന്റെ സങ്കടം അവരുടെ വാക്കുകളിലുണ്ടായിരുന്നു.വളരെ നിഷ്കളങ്കരായ സ്ത്രീകള്‍.തിരക്കിനിടയിലും ഇതില്‍ പങ്കെടുക്കാനെത്തിയ അവരെ ഞാന്‍ മനസ്സാല്‍ സ്തുതിച്ചു.സ്ത്രീകള്‍ സ്വന്തം കാര്യം മാത്രം നോക്കി ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്ന ഈ കാലത്ത് സമൂഹത്തിനു വേണ്ടി ഒരല്പ നേരം ചിലവിടാന്‍ ശ്രമിച്ച അവരുടെ നല്ല മനസ്സിനെ വാഴ്ത്താതെ വയ്യ.ആഭരണങ്ങളും ആഡംബരങ്ങളും സൌന്ദര്യവും കാഴ്ച വയ്ക്കുക എന്നത് മാത്രമാണ് ഇന്ന് മിക്ക സ്ത്രീകളുടെയും പ്രധാന ലക്‌ഷ്യം. ഉപഭോഗ സംസ്കാരത്തിന്റെ പാമ്പ് ഞാനുള്‍പ്പെടെ എല്ലാവരെയും വിഴുങ്ങിയിരിക്കുന്നു.


           പരിപാടി തുടങ്ങാരായപ്പോഴേക്കും ഒരുപാട് ആളുകള്‍ വന്നിരുന്നു.ഭൂമിയില്‍ കാലുകളുറപ്പിച്ചു ഒരു കയ്യില്‍ പുസ്തകവും രണ്ടു കൈകളും ആകാശത്തേക്കുയര്‍ത്തി നില്‍ക്കുന്ന പരിഷത്തിന്റെ ലോഗോ. പരിഷത്തില്‍ ഞാനൊരു പുതുമുഖമാണ്.പണ്ട് വിജ്ഞാനോല്സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള പരിചയമല്ലാതെ എനിക്കതിനോട് പ്രത്യേകിച്ചൊരു ബന്ധവും ഉണ്ടായിരുന്നില്ല.ഉദ്ഘാടനം "ശാസ്ത്രവും സമൂഹവും" എന്ന ക്ലാസ്സോട് കൂടി തുടങ്ങി.പിന്നീട് നടന്ന ക്ലാസ്സുകളും എന്നെ വല്ലാതെ സ്വാധീനിച്ചു.പുതിയ രീതികള്‍.പുതിയ അനുഭവം.ഉച്ചക്ക് എല്ലാവരും ഒരുമിച്ചിരുന്നു ആ എല്‍.പി സ്കൂളിന്റെ ഉയരം കുറഞ്ഞ ബെഞ്ചുകളിലിരുന്നു ഭക്ഷണം കഴിച്ചു.ഇതുവരെ പരിചയമില്ലാത്ത ഒരുപാട് സുഹൃത്തുക്കള്‍..പണ്ട് അനായാസമായി ഇരുന്ന ആ ബെഞ്ചുകളില്‍ ഇന്നിരിക്കാന്‍ എന്ത് പ്രയാസം! ഭക്ഷണത്തിന് ശേഷം യൂനിറ്റുകളായി തിരിഞ്ഞുള്ള ചര്‍ച്ചയായിരുന്നു.ഞങ്ങളുടെ നാട്ടിലെ പ്രധാനപ്പെട്ട പ്രശ്നങ്ങലെയും കഴിഞ്ഞ ഒരു വര്‍ഷത്തെ പരിഷത്ത് പ്രവര്‍ത്തനങ്ങളെയും കുറിച്ചായിരുന്നു ചര്‍ച്ച ..എന്റെ മനസ്സിലും ചില ചെറിയ ആശയങ്ങള്‍ ഉദിച്ചു വന്നെങ്കിലും ഒരു പുതിയ കുട്ടിയെ പോലെ ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.തീവണ്ടിമുറികളുള്ള ക്ലാസ്സില്‍ ആദ്യമായെത്തിയ ടോട്ടോചാന്റെ മനസ്സായിരുന്നു എനിക്കപ്പോള്‍.തുടര്‍ന്ന് ചര്‍ച്ച നടത്തിയ കാര്യങ്ങളുടെ അവതരണമായിരുന്നു.അതിനു ശേഷം ഞങ്ങളെല്ലാവരും കൂടി ഒരുപാട് പാട്ടുകള്‍ പാടി.ഒത്തൊരുമിച്ചു പാടുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.


           പിരിയുന്നതിനു മുമ്പ് പുതിയ ആളുകള്‍ സ്വയം പരിചയപ്പെടുത്തണം എന്ന ആവശ്യം വന്നു.സ്ത്രീകള്‍ തന്നെ ആദ്യം മുന്നോട്ടു വരാന്‍ വേദിയിലിരുന്നവര്‍ ആവശ്യപ്പെട്ടു.ആദ്യം ചെന്ന രണ്ടു മൂന്നു സ്ത്രീകള്‍ പരിചയപ്പെടുത്തിയ ഫോര്‍മാറ്റ്‌ ഇതാണ്..ഉദാ:"ഞാന്‍ രമണി..രാജന്റെ ഭാര്യയാണ്.എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്.എനിക്ക് രണ്ടു കുട്ടികളുണ്ട്"...ഇത് കേട്ട് വിഷിഷ്ടാതിധിയായി വന്ന ശ്രീ മണലില്‍ മോഹനന്‍ പറഞ്ഞു.."അങ്ങനെ പറയരുത്..എന്റെ ഭര്‍ത്താവാണ് രാജന്‍ എന്ന് പറയൂ" എന്ന്.അത് എനിക്ക് നന്നേ ബോധിച്ചു.തുടര്‍ന്ന് വന്ന എന്റെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛന്റെ പേരിലായിരുന്നു പരിചയപ്പെടുത്തിയത്.ഭാഗ്യത്തിന് എനിക്ക് പരിചയപ്പെടുത്തേണ്ടി വന്നിരുന്നില്ല.ഉണ്ടായിരുന്നെങ്കില്‍ തന്നെ ഞാനങ്ങനെ  പരിചയപ്പെടുത്തില്ലെന്നു മനസ്സില്‍ ഉറച്ചിരുന്നു.അല്പം വയസ്സായ ഒരു കൃഷിക്കാരന്റെ പരിചയപ്പെടുത്തലിനായിരുന്നു ഏറ്റവും അധികം കയ്യടി ലഭിച്ചത്."ഞാന്‍ ഒരു കൃഷിക്കാരനാണ്‌.."കാലം തെറ്റിയ കാലാവസ്ഥ" എന്ന ക്ലാസ്സില്‍ ഞാനുമുണ്ടായിരുന്നു.കുറെയധികം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.നിങ്ങളുടെ കൂടെ ഞാനുമുണ്ടാവും.."അയാളുടെ വാക്കുകളില്‍ പരിഷതിനോടുള്ള ഒരു വൈകാരിക സ്നേഹമുണ്ടായിരുന്നു.പരിഷത്തിന്റെ പേര് കേള്‍ക്കുന്നത് ഈയിടെയായി കുറവാണെങ്കിലും പരിഷത്തിനെ സ്നേഹിക്കുന്ന കുറെ പേരുണ്ടെന്ന് മനസ്സിലായി.


     വളരെ ഗൗരവമുള്ള ഒരുപാട് കാര്യങ്ങളും കൊച്ചു കൊച്ചു തമാശകളിലൂടെ ചില വലിയ കാര്യങ്ങളും പാട്ടുകളും രസമുള്ള സംസാരങ്ങളുമായി ഒരു നല്ല ഞായറാഴ്ച..കൂടാതെ പുതിയ കുറെയധികം പുതിയ സൌഹൃദങ്ങളും..എന്റെ ജീവിതത്തിലെ പാഴാക്കപ്പെടാത്ത അപൂര്‍വ്വം ഞായറാഴ്ച്ച്ചകളിലൊന്ന് :)