Tuesday, September 8, 2009

ഉയീ..ഇതേനൂ.. ഞാമ്പിചാരിച്ച്..

ഞാന്‍ പറയാന്‍ പോകുന്നത് അഞ്ചെട്ടു വര്‍ഷം മുമ്പു നടന്ന ഒരു സംഭവമാണ്...കഥ നടക്കുന്നത് വളരെ കുപ്രസിദ്ധമായ ഒരു സ്ഥലത്താണ്..പേരു കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ക്കറിയുമായിരിക്കും ..ഉണ്ണിയാര്‍ച്ചയുടെയും മറ്റും കഥകളില്‍ കേട്ടിട്ടുള്ള നാട്...കുറച്ചു വര്ഷങള്‍ക്കു മുമ്പു ഒരു വര്‍ഗ്ഗീയ ലഹളയുടെ പേരിലും പ്രസിദ്ധമാണിവിടം...അതെ..നാദാപുരം തന്നെ..അതിനടുത്തുള്ള ഒരു ചെറിയ പ്രദേശം..ഈയ്യന്കോട്..മയ്യഴിപ്പുഴയുടെ ഒരു ശിഖരം അതിലൂടെയും ഒഴുകുന്നുണ്ട്...അതിന്റെ തീരത്താണ് എന്റെ അമ്മയുടെ വീട്..വീടിന്റെ അടുത്ത് തന്നെ ഒരു കെട്ടിടമുണ്ട്..കണ്ണേട്ടന്റെ ചായക്കടയും അമ്മദ്ക്കയുടെ പീടികയും ഒരു കുടക്കീഴില്‍...അവിടെ രാത്രി അരങ്ങേറുന്ന കലാപരിപാടികളില്‍ സ്ഥിരമായുള്ളത് പോസ്റ്റര്‍ കീറലാണ്. രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം..അതില്‍ പലപ്പോഴും ബലിയാടാവുന്നത്‌ പാവം കണ്ണേട്ടനും അമ്മദ്ക്കയും...ചിലപ്പോള്‍ ആ കടയിലെ ബഞ്ചുകള്‍ അപ്രത്യക്ഷമാവാറുണ്ട്...ഒരിക്കല്‍ അമ്മദ്ക്കയുടെ പീടികയിലെ ഉപ്പുചാക്കു കാണാതായി...പതിവുപോലെ കേസ് പോലീസ് സ്റ്റേഷനില്‍ ചെന്നു...ആ കെട്ടിടത്തിന്റെ ഉടമ അചാച്ചനായതിനാല്‍ ഞങ്ങളുടെ വീട്ടിലും വന്നു പോലീസ്..രാത്രിയായിരുന്നു വരവ്..ആരുടേയും കാല്‍ നിലത്തു തൊടുന്നുണ്ടായിരുന്നില്ല...അന്ന് അച്ഛനും ഉണ്ടായിരുന്നു അവിടെ..രാവിലെ കാണാതായ ഉപ്പുചാക്കിനെ കുറിച്ചു അച്ഛന്‍ വൈകിട്ടാണറിയുന്നത്‌ ..പോലീസ് അച്ഛനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു..ആദ്യത്തെ ചോദ്യം കേട്ട് അച്ഛന്‍ ഒന്നു ഭയന്നു "ഉപ്പ് ചാക്ക് എവിടെയാ കൊണ്ടു ചെന്നിട്ടത്..?" എന്നായിരുന്നു ചോദ്യം...വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചപ്പോഴാണറിയുന്നത് അതില്‍ ഒരു പോലീസുകാരന്‍ അച്ചാച്ചന്റെ പഴയ ശിഷ്യനായിരുന്നെന്നു...ഒരു റിട്ടയേര്‍ഡ്‌ ഹെഡ് മാസ്റ്റര്‍ ആയ അച്ചാച്ചന്റെ വിലപ്പെട്ട സമ്പാദ്യമാണ് ഈ ശിഷ്യന്മാര്‍...കുറച്ചു നേരത്തെ സൌഹൃദസംഭാഷണത്തിന് ശേഷം അവര്‍ പിരിഞ്ഞു പോയി..പിന്നീട് അതിനെപ്പറ്റി ആരും പറയുന്നതു കേട്ടിട്ടില്ല...ഉപ്പും ചാക്കും കേസും ഒക്കെ പുഴയുടെ അടിത്തട്ടില്‍ അലിഞ്ഞില്ലാതായിക്കാണും.
ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല..ആ നാടിനെ ഒരു ദിവസത്തേക്ക് നടുക്കിയ ഒരു സംഭവമാണ്.നാദാപുരം ലഹള അടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് ഈ സംഭവം..ഒരു ദിവസം രാവിലെ നേരം വെളുക്കുമ്പോള്‍ പീടികയുടെ മുമ്പില്‍ ഒരു വലിയ ചാക്കുകെട്ട്...തലേന്ന് രാത്രി വരെ അവിടെ ഇല്ലാതിരുന്ന ചാക്കുകെട്ട് പെട്ടന്ന് എവിടെ നിന്നു പ്രത്യക്ഷപ്പെട്ടു ? അതിരാവിലെ എണീറ്റ്‌ ചായക്കടയിലേക്ക്‌ പോയ കണ്ണേട്ടനാണ് ആദ്യം ഈ ചാക്കുകെട്ട് കണ്ടത്..പിന്നെ വന്നവര്‍ ഓരോരുത്തരായി വിവരം അറിഞ്ഞു..ഒരാള്‍ വന്നു ആ ചാക്കുകെട്ട് അഴിക്കാന്‍ നോക്കി.. സ്ഥലത്തെ പ്രാധാനിയായ ബാലേട്ടന്‍ തടഞ്ഞു "മാണ്ട..മ്മക്ക് പോലീസിനെ വിളിക്കാം..ഓല് വന്നു തൊറക്കട്ടെ..എന്താ ഈല്ലുന്നു പറയാമ്പറ്റൂല്ല ..ചെലപ്പോ ബോംബോ മറ്റോ ആവും..."ഒരു വലിയ മോഹന്‍ലാല്‍ ഫാന്‍ ആയ മോഹന്‍ലാല്‍ ബാബു അതിനെ അനുകൂലിച്ചു "ശരിയാ..കണ്ടിട്ട് ഒരു ശവാണെന്നാ തോന്നുന്നേ..."കടയില്‍ സാധനം വാങ്ങാന്‍ വന്ന പാറുവേടത്തി .."പടച്ചോനെ..എന്തെല്ലാ നടക്കാംബോന്നെ..ഇപ്പൊ ഒന്ന് കയിഞ്ഞിക്കേള്ളൂ.."ഡിറ്റക്ടീവ് ബാലകൃഷ്ണന്റെ പുതിയ സംശയം..."ആരെയെങ്കിലും കാണാണ്ടായിക്കൊളീ .."പണിക്കു പോകാനിറങ്ങിയ ശൈലെച്ചിയാണ് ഉത്തരം പറഞ്ഞത്.."ഇല്ലാലോ..ആരും പറേന്നെ കേട്ടിക്കില്ലാലോ..ഞാളാടെയോന്നും എന്തായാലും ഇല്ല.."ഏതായാലും പോലീസിനെ അറിയിക്കാം...എല്ലാവരും കൂടി തീരുമാനിച്ചു...വിവരം നാട് മുഴുവന്‍ പാട്ടായി...കുറെ ആള്‍ക്കാര്‍ ചാക്കുകെട്ട് കാണാന്‍ വന്നു..കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം പോലീസ് സ്ഥലത്തെത്തി..എല്ലാവരും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് ..ആ കെട്ടഴിക്കുന്നതും കാത്ത്...ഇതിനിടയില്‍ കൊലയാളിയേയും കൊല്ലപ്പെട്ട ആളിനെയും കുറിച്ചുള്ള പ്രവചനങ്ങള്‍ വരെ ഉയര്‍ന്നു..പോലീസുകാരന് ഭയങ്കര ഗമ..എല്ലാവരുടെയും ആകാംക്ഷക്കും പ്രവചനങ്ങള്‍ക്കും എല്ലാം വിരാമമിട്ടുകൊണ്ട് അയാള്‍ ആ ചാക്കുകെട്ടഴിച്ചു..പ്രതീക്ഷിച്ചതുപോലെ തന്നെ എല്ലാവരുടെയും കണ്ണുകള്‍ തള്ളി...അപ്രതീക്ഷിതമായ കാഴ്ചയായിരുന്നു അതിനുള്ളില്‍ കണ്ടത്...കൊടിയ ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ട് ചീഞ്ഞുനാറിയ കുറെ മാലിന്യങ്ങള്‍..പച്ചക്കറിയുടെയും ഭക്ഷനസാധനങ്ങളുടെയും അവശിഷ്ടങ്ങള്‍..പോലീസുകാരന്റെ മുഖം വല്ലാതായി. വലിയതെന്തോ പ്രതീക്ഷിച്ചു നോക്കിനിന്ന നമ്മുടെ ന്യൂസ്‌ ഏജന്‍സി സരസയുടെ മുഖമാകെ വാടി ...അവള്‍ മൂക്കത്ത്‌ വിരല്‍ വെച്ച് പോയി.."ഉയീ..ഇതേനൂ.. ഞാമ്പിചാരിച്ച്.."

Sunday, September 6, 2009

പറന്ന് പറന്ന് പറന്ന്...










ഇണപിരിയാത്ത ബന്ധം..വീട്ടുമുറ്റത്ത്‌ നിന്നു പകര്‍ത്തിയ ചില ദൃശ്യങ്ങള്‍