Friday, September 2, 2011

The Circle


ജാഫര്‍ പനാഹിയുടെ ഇറാനിയന്‍ സിനിമയായ "The Circle " കണ്ടു...ഇറാനിയന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചിത്രം നന്നായി അവതരിപ്പിച്ചിരിക്കുന്നു...മകള്‍ക്ക് പെണ്‍കുഞ്ഞു ജനിച്ചു എന്ന വാര്‍ത്ത‍ കേട്ടു അവളെ മരുമകന്‍ വിവാഹമോചനം ചെയ്യുമോ എന്ന് പേടിക്കുന്ന ഒരു അമ്മയില്‍ നിന്നാണ് കഥ തുടങ്ങുന്നത്...അതിനിടയില്‍ ഒരു ടെലിഫോണ്‍ ബൂത്തില്‍ വെച്ചു കാണുന്ന മൂന്നു സ്ത്രീകളിലേക്ക്(അന്നേ ദിവസം ജയില്‍ വിമോചിതരായ) ശ്രദ്ധ തിരിക്കുന്നു...കൂട്ടുകാരിയുടെ യാത്ര ചെലവിനു വേണ്ടി സ്വര്‍ണം പണയം വെക്കാന്‍ ശ്രമിക്കുന്ന ഒരുവളെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുന്നു..ഇതിനിടയില്‍ പല സ്ത്രീ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന കഥ, പക്ഷെ ആരുടേയും കഥ മുഴുമിപ്പിക്കാതെ ശേഷം ഭാഗം പ്രേക്ഷകരുടെ ഭാവനക്ക് വിട്ടു കൊണ്ടു അടുത്ത കഥാപാത്രത്തിലേക്ക് നീങ്ങുന്നു...പുരുഷന്റെ അകമ്പടിയില്ലാതെ യാത്ര ചെയ്യാനോ ഹോട്ടലില്‍ മുറി എടുക്കാനോ കഴിയാതെ കഷ്ടപ്പെടുന്ന സ്ത്രീകളെയും മകള്‍ക്കായി എവിടെയോ കാത്തിരിക്കുന്ന നല്ല ഭാവി ഓര്‍ത്തു അവളെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മയെയും ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെ വീട്ടുകാരുടെയോ അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന സ്ത്രീയെയും ചിത്രം തുറന്ന് കാണിക്കുന്നു...ബന്ധുവല്ലാത്ത ഒരു പുരുഷന്റെ കൂടെ യാത്ര ചെയ്തതിനു ജയിലിലടക്കപ്പെട്ട സ്ത്രീകഥാപാത്രമാണ് ഒടുവിലത്തേത്...അതെ ജയിലില്‍ തന്നെ ഈ ചിത്രത്തിലെ ഇതുവരെ കണ്ട മറ്റു കഥാപാത്രങ്ങളെയും കൂടി കാണിക്കുന്നു...ഒരു ഫോണ്‍ കോളിനെ തുടര്‍ന്ന് കാവല്‍ക്കാരന്‍ Solmaz Gholami (കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ) എന്ന സ്ത്രീയെ വിളിക്കുന്നതോട് കൂടി ആ വൃത്തം പൂര്‍ണ്ണമായി...പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ആ ചെറുവിടവ് അടക്കുന്നതോട് കൂടി ചിത്രം അവസാനിക്കുന്നു....

Tuesday, June 28, 2011

സദാ"ചാരം"..ചില സംശയങ്ങള്‍...

എന്താണ് 'സദാചാരം' ? ഈയിടെ നടന്ന ഒരു സംഭവം  കേട്ടപ്പോള്‍ ചില സംശയങ്ങള്‍ തോന്നിപ്പോകുന്നു..ഒരു സ്ത്രീ ഒരു പുരുഷന്റെ കൂടെ 'അസമയത്ത്' ബൈക്കില്‍ സഞ്ചരിച്ചാല്‍ അത് സദാചാരലംഘനമാണ് എന്ന് സദാചാരകമ്മിറ്റി.. സദാചാര  കമ്മിറ്റിയിലെ ചില അംഗങ്ങള്‍ അവരെ ചോദ്യം ചെയ്തു..ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ വിസമ്മതിച്ച വ്യക്തിയോട്..."ഇത് കേരളമാണ്..കേരളത്തെ ബംഗ്ലൂര്‍ ആക്കാന്‍ സമ്മതിക്കില്ല" എന്ന് സദാചാര കമ്മിറ്റി..വാക്കേറ്റം കയ്യേറ്റമായി..ഇതിനെതിരെ പ്രതികരിച്ച യുവതിയെ ചില പത്രങ്ങളും ക്രൂരമായി ആക്രമിച്ചു..അതിനുവേണ്ടി ചരിത്രവും ഭൂമിശാസ്ത്രവും വരെ അവര്‍ എടുത്തിട്ടു.

നൈറ്റ്‌ ഷിഫ്റ്റ്‌ ജോലിക്ക് പോകാന്‍ വേറെ വഴിയുണ്ടായിട്ടും അവര്‍ എന്തിനു ഈ വഴിയിലൂടെ പോയി ?കമ്പനി വാഹനമുണ്ടായിട്ടും എന്തിനു ആണ്‍ സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്തു ? ഇതിനിടയില്‍ ഇരുട്ടിന്റെ മറവില്‍ എന്തിനു ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി ? തുടങ്ങിയവയായിരുന്നു കമ്മിറ്റിക്കാരുടെ ചോദ്യങ്ങള്‍.എന്താണ് 'അസമയം' ? ഇതേ 'അസമയത്ത്' ഇതേ കാര്യങ്ങള്‍ ഒരു പുരുഷനോ രണ്ടു പുരുഷന്മാരോ ചേര്‍ന്ന് ചെയ്‌താല്‍ അത് സദാചാരലംഘനമാവുമോ? ചായ കുടിക്കുക എന്ന് പറഞ്ഞാല്‍ അത് ഒരു വലിയ തെറ്റാണോ ?

മറ്റുള്ളവരെ ഉപദ്രവിക്കാത്ത അന്യന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കി കഥകള്‍ മെനഞ്ഞുണ്ടാക്കി അവരെ ചോദ്യം ചെയ്തു സമൂഹത്തിന്റെ മുന്നില്‍ നികൃഷ്ടരായി ചിത്രീകരിക്കുന്നതാണോ സദാചാരം ?ഇതിനു കൂട്ട് നില്‍ക്കാന്‍ കുറെ പത്രങ്ങളും.സമൂഹത്തില്‍ ഭൂരിപക്ഷം പേരും സദാചാര കമ്മിറ്റിയില്‍ അംഗങ്ങളായതിനാല്‍  തന്നെ അവര്‍ക്കനുകൂലമായി വാര്‍ത്തകള്‍ മെനയുമ്പോഴും  സ്ത്രീയെ മോശമായി ചിത്രീകരിക്കുമ്പോഴും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍  ഇത്തരം വാര്‍ത്തകള്‍ക്കാവുന്നു  ...ഇത് വായിച്ചു പലര്‍ക്കും 'സ്ഘലനം' സംഭവിക്കുന്നുണ്ടോ എന്ന് വരെ ചിലരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണീ സദാചാരം  ? സദാ.. ചാരപ്പണി നടത്തിക്കൊണ്ടിരിക്കുക എന്നതാണോ ?

Sunday, April 11, 2010

ഞാന്‍

റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ടു വര്‍ഷം മാത്രം.കോലായിലെ ചാരുപടിമേലിരുന്നു കുട്ടികളുടെ ഉത്തരക്കടലാസ് നോക്കുമ്പോള്‍ അവരോര്‍ത്തു.ഇക്കാലത്തിനിടയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു.നര,ചുളിവുകള്‍,ശരീരത്തിന്റെ തന്നെ ഭാഗമായി മാറിയ കണ്ണട.സംസാരത്തിലും ചിരിയിലുമുള്ള കൃത്രിമത്വം.ഇതിനിടയില്‍ അലിഞ്ഞലിഞ്ഞില്ലാതായിപ്പോയ 'ഞാന്‍'.മലയാളം അധ്യാപികയാണ്.വര്‍ഷങ്ങളോളം ഒരേ പാഠപുസ്തകം പഠിപ്പിച്ചു വൃത്തവും അലങ്കാരവും അരച്ച് കലക്കിക്കൊടുത്തു.ഈയിടെ പുസ്തകങ്ങള്‍ മാറി.പഠിപ്പിക്കുന്ന രീതി മാറി;കുട്ടികളും മാറി.വീട്ടിലാണെങ്കില്‍ മക്കള്‍ വളര്‍ന്നു..അവരുടെ കല്യാണം കഴിഞ്ഞു.കുട്ടികളായി..വീണ്ടും താനും ഭര്‍ത്താവും മാത്രം.മനസ്സ് മരവിച്ചു പോയിരിക്കുന്നു.പുതിയ കാര്യങ്ങള്‍ ആലോചിക്കാന്‍ മടിയാണ്.പഴമയിലിരുന്നു പുതുമയെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു മനസ്സ്. മാറ്റങ്ങളെ ഭയമാണ്.എന്തിനു വിവാഹത്തിന് മുമ്പുള്ള തന്നെ കുറിച്ചാലോചിക്കാന്‍ പോലും പേടിയാണ്.

                 'ബാലാമണി' ..തന്റെ കലാലയത്തിന്റെ ചുവരുകളില്‍ ഇടം പിടിച്ച പേരായിരുന്നു അത്.കോളേജ് ഇലക്ഷന് സ്ഥാനാര്‍ഥിയായിരുന്നു.കവിതകളെഴുതുന്ന,കഥയെഴുതുന്ന ,ഒരുപാട് വായിച്ചിരുന്ന..ഒരുപാട് സ്വപ്നം കാണുന്ന ഒരു കുട്ടി..  .അഞ്ചു വര്‍ഷത്തെ കോളേജ് ജീവതം..ചോര തിളയ്ക്കുന്ന പ്രായം..വിപ്ലവം..ഒരേ  വേവ് ലെങ്ങ്തിലുള്ള  ഒട്ടനവധി സുഹൃത്തുക്കള്‍.ക്ലാസ്സ്‌ കട്ട്‌ ചെയ്തു പുഴക്കരയില്‍ വെച്ചുള്ള സൌഹൃദക്കൂട്ടായ്മകള്‍..എന്തും ആരുടേയും മുഖത്ത് നോക്കി വെട്ടിത്തുറന്നു പറയുമായിരുന്നു അന്നത്തെ ബാലാമണി.ഒരു നായര്‍ കുടുംബത്തിലെ പല യാഥാസ്ഥിതിക നിയമങ്ങള്‍ക്കും അന്ത്യം കുറിക്കാന്‍ കാരണക്കാരിയായവള്‍.ഒരു പെണ്മുഖം കാണാത്ത ഉമ്മറം അവളുടെ മുഖം കണ്ടു.ആര്‍ത്തവസമയത്തെ  തൊട്ടുകൂടായ്മയുടെ നിയമങ്ങള്‍ ഓരോന്നായി അവള്‍ ധിക്കരിച്ചു.മാറ്റങ്ങള്‍ ഒരുപാടുണ്ടായി.അതിന്റെ ഭാഗമായി തന്റെ അമ്മമ്മ തന്നെ വിളക്കു തൊടുന്നതില്‍ നിന്നും വിലക്കിയ കാര്യവും അവളോര്‍ത്തു.

        വിവാഹപ്രായമായപ്പോള്‍ സ്വാഭാവികമായും കുറെ ആലോചനകള്‍ വന്നു.അങ്ങനെ ചന്ദ്രനുമായുള്ള വിവാഹം ഉറപ്പിച്ചു.പോലിസിലാണ് ജോലി.നായര്‍ കുടുംബം.ജാതകവും ചേരും.കൂടുതലെന്താണാലോചിക്കാനുള്ളത്..?കല്യാണം കഴിഞ്ഞു.ആദ്യത്തെ വീഴ്ച.ദാമ്പത്യ ജീവിതത്തിനു ഒഴിച്ച് കൂടാനാവാത്തതാണല്ലോ വിട്ടുവീഴ്ചകള്‍..പുതിയ ശീലങ്ങള്‍..പുതിയ പെരുമാറ്റം..അവര്‍ക്കിടയില്‍ ഒറ്റ അഭിപ്രായം മാത്രമേ ഉള്ളൂ..അത് മിക്കപ്പോഴും അയാളുടെതായി.പരാതികളില്ല..ജോലി കിട്ടിയപ്പോഴും അന്നത്തെ രീതിയനുസരിച്ച് ശമ്പളം അയാള്‍ക്ക് സമര്‍പ്പിച്ചു..വീട്ടിലേക്കു പോകാന്‍ ലീവ് ചോദിച്ചാല്‍ ചിലപ്പോള്‍ അനുവദിച്ചു കിട്ടിയേക്കും.സ്കൂളില്‍ ഒരുദ്യോഗം.വീട്ടില്‍ വേറൊരുദ്യോഗം.അത് അവളുടെ കടമയായിരുന്നു..അയാള്‍ ചെയ്യുന്നത് മിക്കവാറും സഹായവും.വീട്ടുസാധനങ്ങള്‍ വാങ്ങിക്കുക,ഭാര്യയെ സ്കൂളില്‍ കൊണ്ടുചെന്നാക്കുക തുടങ്ങിയ കാര്യങ്ങള്‍ അയാളും ചെയ്തുപോന്നു.പുറമേ സമൂഹത്തിന്റെ മുന്നില്‍ മാതൃകാ ദമ്പതികള്‍.മക്കളുടെ കല്യാണം കൂടി കഴിഞ്ഞപ്പോള്‍ നിശബ്ദതയാണ് അവരുടെ ഇടയില്‍.രണ്ടു ലോകങ്ങളില്‍ ജീവിക്കുന്ന രണ്ടു മനുഷ്യര്‍.ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തരരേഖകള്‍.അവരുടെ അനിയത്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'അവാര്‍ഡ്‌ ഫിലിം'.


എന്തിനാണ് ഇപ്പൊ പഴയതൊക്കെ ചിക്കിച്ചികയുന്നത്‌?അപ്പുറത്തെ വീട്ടില്‍ താമസിക്കാന്‍ വന്ന കുട്ടി..അവളുടെ സംസാരം എന്തോ തന്നെ തന്നെ ഓര്‍മ്മിപ്പിക്കുന്നു.തന്റെ അധ:പതനം."ഇതൊക്കെ ഞാനും കുറെ കണ്ടതാ മോളെ..ഇതിലും വല്യ കാര്യങ്ങള്‍..എന്നിട്ടിപ്പോ എന്തായി..?" എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുമ്പോഴും   അവസാനം അവള്‍ പറഞ്ഞത് അംഗീകരിക്കേണ്ടി വന്നു.ഒന്ന് മാത്രമേ പറയാന്‍ കഴിഞ്ഞുള്ളു..ഒരിക്കലും തന്നെ പോലെ ആവരുതെന്ന്.ഒരര്‍ത്ഥത്തില്‍ താന്‍ സ്വയം വഞ്ചിക്കുകയായിരുന്നു..അഥവാ അത്മഹത്യ..ജീവിക്കാന്‍ വേണ്ടി സ്വയം ചതിച്ചപ്പോള്‍ താന്‍ അന്നേ മരിച്ചു പോയി എന്നറിഞ്ഞില്ല.അല്ലെങ്കിലും തന്റെ മനസ്സിന്റെ സ്ഥാനത്ത് എന്നേ അയാളുടെ മനസ്സ് കുടിയേറിയിരിക്കുന്നു..ചുരുങ്ങിയ കാലം..എല്ലാവരെയും തൃപ്തിപ്പെടുത്തി മറ്റുള്ളവരുടെ ചട്ടക്കൂടുകളില്‍ തന്നെ തന്നെ ഒതുക്കി ജീവിച്ചു.."ഇനിയെന്നാണ് ഞാന്‍ ഞാനായി ജീവിക്കുക?"..ജീവിതത്തിന്റെ ഉത്തരക്കടലാസ്സു നോക്കുമ്പോ തനിക്കു കിട്ടുന്ന മാര്‍ക്ക്‌ എത്രയോ കുറവാണ്.. !